സപ്ലൈകോയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് ആളില്ല. ക്രിസ്മസിന് മുന്നോടിയായി സപ്ലൈകോയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി വിളിച്ച ടെൻഡറിൽ 4 കമ്പനികൾ മാത്രമാണ് പങ്കെടുത്തത്.
പങ്കെടുത്തവർ ടെൻഡർ നൽകിയിരിക്കുന്നത് ആകട്ടെ നാല് സബ്സിഡി ഇനങ്ങൾക്ക് മാത്രമാണ്. മുൻപ് ക്വാട്ട് ചെയ്തിരുന്ന ടെൻഡർ തുകയേക്കാൾ ഉയർന്ന തുകയ്ക്കാണ് ഇവർ ക്വാട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ക്രിസ്മസ് വിപണിയിൽ സപ്ലൈകോയിൽ സാധനങ്ങളുടെ കാര്യത്തിൽ ക്ഷാമം നേരിടുമെന്ന് ഉറപ്പായി.
സാധാരണയായി 80 കമ്പനികൾ വരെ പങ്കെടുക്കാറുള്ള ടെൻഡറുകളിലാണ് ഇത്തവണ നാല് കമ്പനികൾ മാത്രം പങ്കെടുത്തത് എന്നതും എടുത്തു പറയേണ്ടതാണ്. മൂന്നിൽ താഴെ കമ്പനികൾ മുളക്, ഉഴുന്ന്, ജയ അരി എന്നീ ഉൽപ്പന്നങ്ങൾക്ക് ബിഡ് സമർപ്പിച്ചപ്പോൾ സബ്സിഡി ഇനത്തിൽ പെടുന്ന ചെറുപയറിന് ടെൻഡർ സമർപ്പിച്ചിരിക്കുന്നത് മൂന്ന് കമ്പനികളാണ്.
കഴിഞ്ഞതവണ 120 രൂപയ്ക്ക് ടെൻഡർ നൽകിയ ഉഴുന്നിന് കിലോയ്ക്ക് 125 36 മുതൽ 126.36 വരെയാണ് ഇത്തവണ ക്വാട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗ്ഗരേഖയും പ്രകാരം ഇതിന് അനുമതി നൽകാനും കഴിയില്ല.
കഴിഞ്ഞതവണ 215 രൂപയ്ക്ക് കരാർ നൽകിയ മുളകിന്റെ വില ഇത്തവണ കിലോക്ക് 217.86 മുതൽ 225.46 വരെയാണ്. കഴിഞ്ഞവർഷം 125 രൂപയ്ക്ക് ടെന്റർ നൽകിയ ചെറുപയറിന് ഇത്തവണ കിലോക്ക് 139.8 9 രൂപ മുതൽ 170 വരെയാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. ഇവയെല്ലാം അംഗീകരിച്ച ടെൻഡർ നൽകുകയാണെങ്കിൽ സപ്ലൈകോയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ അധിക ബാധ്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക