ഇടുക്കി: ശബരിമലയിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനായി അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ രാവിലെ പത്ത് മണിയോടെ ഓണ്‍ലൈനായി യോഗം ചേരും. യോഗത്തില്‍ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം ശബരിമലയില്‍ ദര്‍ശന സമയം കൂട്ടുകയും പതിനെട്ടാംപടിയില്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെ തിരക്ക് നിയന്ത്രണവിധേയമാവുകയസും കൂടുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തി മടങ്ങുകയും ചെയ്തു. ഇന്നു രാവിലെ നിലയ്ക്കലും പമ്പയിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും സന്നിധാനത്ത് പതിവു തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്.
80,000 പേരാണ് ഞായറാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 13 മുതല്‍ 17 മണിക്കൂര്‍വരെയാണ് കാത്തുനില്ക്കേണ്ടിവന്നതെങ്കില് ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇത് നാലുമണിക്കൂറിലേക്ക് കുറഞ്ഞു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാംപടിയിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.
മിനിറ്റില്‍ 45 – 60 പേരെ മാത്രമാണ് ഇപ്പോള്‍ പടിചവിട്ടാന്‍ അനുവദിക്കുന്നത്. നേരത്തെ ഒരു മിനിറ്റില്‍ 80 മുതല്‍ 95 വരെ ഭക്തര്‍ പടികയറിയിരുന്നു. സോപാനത്തെ തിരക്ക് കുറഞ്ഞത് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നുണ്ടെങ്കിലും പമ്പയില്‍ നിന്നു തീര്‍ഥാടകരെ വിവിധ സെക്ടറുകളായി തിരിച്ച് ഇടവേളകളിലാണ് മലകയറാന്‍ അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക