കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് യൂണിവേഴ്സിറ്റിയില്‍ ടെക്ഫെസ്റ്റിനിടെ നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപകടത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുസാറ്റ് ദുരന്തത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണം സുതാര്യമല്ല. സര്‍വകലാശാല, സ്കൂള്‍ നേതൃത്വങ്ങള്‍ക്ക് ദുരന്തത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കെഎസ്യുവിന്റെ ആരോപണം. പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ നല്കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടി.
കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരേ ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നവംബര്‍ മാസം 25നാണ് കുസാറ്റില്‍ ടെക്ഫെസ്റ്റിനിടെ അപകടമുണ്ടായത്. ടെക്ഫെസ്റ്റിനിടെയുണ്ടായ ഗാനസന്ധ്യയ്ക്കിടെയാണ് അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക