ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെയും ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെയും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്. ഖാന് യൂനിസിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. ഈ മേഖലയിലെ ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു.
റെമലിലെ പള്ളിക്കുള്ളില്‍ ഹമാസിന്റെ ടണല്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ഒരുമാസമായി തമ്പടിച്ചിരുന്ന പള്ളി ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. മധ്യഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ശക്തമായി തുടരുകയാണ്. അല്‍ മുഗാറഖ മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ തങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെട്ടു.
അതേസമയം, ലെബനനില്‍ നിന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയും ഇസ്രയേല്‍ സേനയും ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടത്തുകയാണ്. ഹമാസിന്റെ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയതോതിലുള്ള ആക്രമണങ്ങളാണ് ഹിസ്ബുള്ള ഇതുവരെ നടത്തിവന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഹിസ്ബുള്ളയുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നേക്കാമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക