നടി തൃഷക്കെതിരായ മാനനഷ്ട കേസിൽ നടൻ മൻസൂർ അലിഖാൻ തിരിച്ചടി. കേസ് തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. നടൻ ചിരഞ്ജീവി നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ട കേസ് തള്ളിയ കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും പിഴ തുക രണ്ടാഴ്ചയ്ക്കകം അടയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുവാനും ഉത്തരവിട്ടു.
അപകീർത്തിപ്പെടുത്തി എന്ന ആരോപിച്ച് തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നൽകിയ പരാതിയിൽ യഥാർത്ഥത്തിൽ നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.അടുത്തിടെ വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ട ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിക്കെതിരെയും മൻസൂർ അലി ഖാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു.
ലിയോയിലെ നായിക തൃഷയാണെന്ന് അറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് നടൻ പറഞ്ഞത്. ഇതിനെതിരെ ആദ്യം രൂക്ഷമായി പ്രതികരിച്ചത് തൃഷ തന്നെയാണ്. ഇനിയൊരിക്കലും മൻസൂർ അലിഖാനോടൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. വൻ പ്രതിഷേധമാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിനെതിരെ സിനിമാ ലോകത്തുനിന്നും ഉയർന്നു വന്നത്.
ഇതിനുപിന്നാലെ താരം മാപ്പു പറഞ്ഞ് രംഗത്തുവരികയും ചെയ്തിരുന്നു. പിന്നീട് നടി തൃഷ, ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട കേസ് നൽകിയ മൻസൂർ അലി ഖാൻ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രശസ്തിക്കുവേണ്ടിയാണ് നടൻ കേസുമായി കോടതിയെ സമീപിച്ചത് എന്ന് വിമർശിച്ച കോടതി കേസ് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക