പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങായി കേരള വാട്ടർ അതോറിറ്റി. പ്രളയത്തെ തുടർന്ന് തകരാറിലായ തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകൾ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി രണ്ട് സംഘത്തെ വാട്ടർ അതോറിറ്റിയിൽ നിന്നും തമിഴ്നാട്ടിൽ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സമാനമായ രീതിയിൽ 2018 ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ട പാലക്കാട് കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ എസ് രാജുവിന്റെയും സൂപ്രണ്ട് എൻജിനീയർ കെ സുരേഷിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ തിരുനെൽവേലിയിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇരുപതിനായിരം ലിറ്റർ കുടിവെള്ളം തമിഴ്നാടിന് സൗജന്യമായി നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാട്ടിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനായി സഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു.
ജലവിഭവ വകുപ്പിന് കീഴിലുള്ള സർക്കാർ കുപ്പിവെള്ളമായ ‘ഹില്ലി അക്വ’യുടെ ഇരുപതിനായിരം ലിറ്റർ കുടിവെള്ളമാണ് തമിഴ്നാടിന് സൗജന്യമായി നൽകുക. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കുടിവെള്ള വിതരണം അടക്കം ഈ മേഖലയിൽ തകരാറിലാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക