”മാലോകർക്കു മുത്തപ്പനെക്കുറിച്ചറിയാൻ എഴുതണം” എന്നു കല്പിച്ചു. ”മുത്തപ്പന്റെ അനുഗ്രഹമുണ്ടെങ്കിൽ ആകാം” എന്ന് മറുപടിയും നൽകി. ആ അനുഗ്രഹത്തിന്റെ സാഫല്യമായാണ് സാന്ത്വനമായി ശ്രീമുത്തപ്പൻ എന്ന കൃതിയുടെ ഉൽഭവം. അരുളപ്പാട് നൽകിയ ശ്രീമുത്തപ്പന്റെ കൈയ്യിൽ പുസ്തകം സമർപിച്ച് ഗ്രന്ഥകർത്താവ് കൃതിയുടെ പ്രകാശനകർമം നിർവഹിച്ച് കൃതാർഥനായി.
ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലും സൺഡേ ഇന്ത്യൻ മാഗസിനിനിലും ഹിന്ദുസ്ഥാൻ സമാചാർ വാർത്താ ഏജൻസിയിലും പ്രവർത്തിച്ച വിശ്വസംവാദകേന്ദ്രം അദ്ധ്യക്ഷനും ചിതി മാഗസിൻ എഡിറ്ററുമാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം. രാജശേഖര പണിക്കരാണ് ഡിസംബർ 20ന് കുന്നത്തൂർ പാടിയിൽ ശ്രീമുത്തപ്പന്റെ തൃക്കൈയ്യിൽ പുസ്തകം സമർപിച്ചത്. ശ്രീമുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർപാടിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന തിരുവപ്പന മഹോത്സേവത്തിന്റെ മൂന്നാം നാളിലാണ് മുത്തപ്പന്റെ രണ്ടു വ്യത്യസ്ത രൂപങ്ങളായ വെള്ളാട്ട ഭഗവാനും തിരുവപ്പന ഭഗവാനും പുസ്തകം നൽകി വേറിട്ട രീതിയിൽ പുസ്തകപ്രകാശനം നിർവഹിച്ചത്. അടുത്തദിവസം പറശ്ശിനി മടപ്പുരയിലും ഇരു മുത്തപ്പൻമാർക്കും പുസ്തകസമർപണം നടന്നു.
മലബാർ മേഖലയാക നിറഞ്ഞുനിൽക്കുന്ന മുത്തപ്പ ചൈതന്യത്തേക്കുറിച്ച് ഇരുപത് വർഷം മുമ്പ് ഇതേ പേരിൽ എഴുതിയ പുസ്തകത്തിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് പ്രകാശിതമായത്. ശ്രീ കുന്നത്തൂർ പാടി ദേവസ്ഥാനമാണ് പ്രസാധകർ.
ഒരു സാധാരണക്കാരന് മുത്തപ്പനെക്കുറിച്ചറിയാൻ ആശ്രയിക്കാവുന്ന ഒരു പുസ്തകം എന്ന നിലയിലാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്. മുത്തപ്പനേക്കുറിച്ച് ”ഇന്റർഫേസ് വിത്ത് ഗോഡ് എ റിയാലിറ്റി (ഈശ്വരനുമായി മുഖാമുഖം ഒരു യാഥാർത്ഥ്യം)” എന്ന പേരിൽ ഒരു ലേഖനം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലും ”സാന്ത്വനമായി മുത്തപ്പൻ” എന്ന പേരിൽ സമകാലിക മലയാളം വാരികയിലും എം. രാജശേഖര പണിക്കർ എഴുതുകയുണ്ടായി. www.srimuthappan.org എന്ന ഒരു വെബ്സൈറ്റും ആരംഭിച്ചു. അതിനുശേഷമാണ് ”സാന്ത്വനമായി ശ്രീ മുത്തപ്പൻ” എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.
ശ്രീ മുത്തപ്പനെക്കുറിച്ച് വസ്തുനിഷ്ഠവും സത്യസന്ധവുമായ കൃതിയാണ് ഈ പുസ്തകം. ശ്രീ മുത്തപ്പൻ ജന്മസ്ഥാനത്തും കുന്നത്തൂർ പാടിയിലും പറശ്ശിനിയിലും മറ്റനേകം മുത്തപ്പൻ ആരാധനാകേന്ദ്രങ്ങളിലും സംഭവിച്ച വലിയ മാറ്റങ്ങൾ കൂടി പുതിയ പതിപ്പിൽ പ്രതിഫലിക്കുന്നുണ്ട്. യശ:ശരീരനായ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റുമായിരുന്ന ശ്രീ പി. പരമേശ്വരന്റെ അവതാരികയും ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടേതുൾപ്പെടെ അനേകം വിശിഷ്ഠ വ്യക്തികളുടെ ആശീർവാദവുമായി പുറത്തിറങ്ങിയ ഒന്നാം പതിപ്പിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
”ഇഷ്ടദൈവങ്ങളെ ആരാധിക്കുന്നത് മുത്തപ്പനെ ആരാധിക്കുന്നതു തന്നെയാണ്” എന്നാണ് മുത്തപ്പവചനം. മത:സ്പർദ്ധയ്ക്കോ വിദ്വേഷത്തിനോ വർഗീയസംഘർഷത്തിനോ മുത്തപ്പസന്നിധിയിൽ സ്ഥാനമില്ല. ജാതിമതവൈരുദ്ധ്യങ്ങൾ ഭീകരരൂപംപൂണ്ട് ഫണംവിടർത്തിയാടുന്ന വർത്തമാനകാലത്ത് മുത്തപ്പൻ ആരാധന ഒരു മൃതസഞ്ജീവനിയാണ്. ശാന്തിയും സമാധാനവും സാന്ത്വനവും ആത്മീയോൽകർഷവുമരുളുന്ന ശ്രീമുത്തപ്പനെക്കുറിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഈ കൃതി സഹായകമാണ്.
ശ്രീമുത്തപ്പൻ പ്രത്യക്ഷീഭവിച്ച ഏരുവേശ്ശി ഗ്രാമത്തിലെ തിരുവൻകടവിലെ തിരുനെറ്റിക്കല്ലും അതോടു ചേർന്നുള്ള മൂത്തേടത്ത് അരമന മടപ്പുരയും ആരൂഢസ്ഥാനവും കർമ്മരംഗവുമായിരുന്ന കുന്നത്തൂർ പാടിയും ആറാട്ടിനും അലങ്കാരത്തിനും നിത്യ ഉത്സവത്തിനുമായി എത്തിച്ചേർന്ന പറശ്ശിനി മടപ്പുരയും ദേവകൾ മുത്തപ്പനുമേൽ പുഷ്പവൃഷ്ടി നടത്തിയ പൂന്തലോട്ടു മടപ്പുരയും പുരളിമല സങ്കേതവുമുൾപ്പെടെയുള്ള അനേകം മുത്തപ്പ ആരാധനാകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു തീർത്ഥാടനശൃംഖല രൂപപ്പെടുത്തിയാൽ മലബാറിലാകെ ഒരു സാംസ്കാരിക, ആദ്ധ്യാത്മിക മുന്നേറ്റത്തിന് സാദ്ധ്യതയുണ്ടെന്നും ചതുർഥാമ യാത്രപോലെ കേന്ദ്ര സർക്കാരന്റെ പിൽഗ്രിം സർക്യൂട്ടിൽ മുത്തപ്പ ആരാധനാകേന്ദ്രങ്ങളെ ഉൾപ്പെടുത്തി തെയ്യം അനുഷ്ഠാനങ്ങളുടെ ഹൃദയഭൂമിയിലേക്കുള്ള തീർഥയാത്ര അവാച്യവും ദിവ്യവുമായ അനുഭൂതിയായിരിക്കുമെന്നും ഗ്രന്ഥകർത്താവ് അഭിപ്രായപ്പെടുന്നു.
മലയാളം പരിചിതമല്ലാത്ത അനേകം മുത്തപ്പഭക്തർക്കായി ഇംഗ്ലീഷിൽ മുത്തപ്പന്റെ ഹൃസ്വവിവരണവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മനോഹരമായ അനേകം ചിത്രങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു.
മുത്തപ്പൻ ആരാധനയോടുബന്ധിച്ച് കള്ള് സമർപണം, മുത്തപ്പൻ വിഷ്ണുവോ ശിവനോ എന്ന സംശയം, മുത്തപ്പനും അയ്യപ്പനുമായിട്ടുള്ള അന്യാദൃശമായ സമാനതകൾ എല്ലാം ഗ്രന്ഥകർത്താവ് പഠനവിഷയമാക്കിയിട്ടുണ്ട്. ”പന മനുഷ്യ ശരീരവും വേരുകൾ മൂലാധാരവും വളയങ്ങളോടുകൂടിയ തണ്ട് നട്ടെല്ലും ചോറ് സുഷുമ്നയും ഇലകളോടു കൂടിയ മുകൾഭാഗം ശീർഷവും വിരിഞ്ഞു നിൽക്കുന്ന പൂക്കുല സഹസ്രദള പത്മവുമാകുന്നു. ഒരു യഥാർത്ഥ സാധകൻ യോഗസാധനകളിലൂടെ മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തി ശിരസ്സിലേക്കുയർത്തുമ്പോൾ ഊറിവരുന്ന അനന്താനന്ദത്തിന്റെ ബ്രഹ്മരസം – അമൃത് – തന്നെയാണ് പനയിൽനിന്ന് ഊറിവരുന്ന കള്ള്” എന്ന വിവരണത്തിലൂടെ മുത്തപ്പന് കള്ള് സമർപിക്കുന്നതിന് അധികമാരും ചിന്തിക്കാത്ത ഒരു മാനമാണ് ഗ്രന്ഥകാരൻ നൽകുന്നത്.
മുത്തപ്പൻ ഗിരിജനങ്ങളെ ശരിയായ ജീവിതരീതി പഠിപ്പിച്ചു. അനീതിക്കെതിരെ പോരാടാൻ സംഘടിപ്പിച്ചു. എല്ലാത്തിനുമുപരി അവരുടെ വിശ്വാസം വീണ്ടെടുത്തു. അവരിൽ ഒരാളായി, അവരുടെ നായകനായി, ദൈവമായി. ദൈവം അരൂപിയായ ഒരു സങ്കല്പമല്ല. കൺമുമ്പിൽ കാണാവുന്ന യാഥാർത്ഥ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി.
ഈശ്വരനും ഭക്തനും തമ്മിലുള്ള മുഖാമുഖമാണ് മുത്തപ്പൻ ആരാധനയുടെ അന്തഃസത്ത. ഈശ്വരനെ സ്പർശിക്കാം, സംസാരിക്കാം, മറുപടി കേൾക്കാം. ഭൗതികവും ആദ്ധ്യാത്മികവുമായ പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കുന്ന സാന്ത്വനം ലഭ്യമാവുകയും ചെയ്യും.
തിരുവൻകടവിന്റെ സമീപം വടക്കുപടിഞ്ഞാറ് ഭാഗത്തായി നെല്ലോട്ടു പറമ്പിലായിരുന്നു മുത്തപ്പന്റെ പോറ്റമ്മയായ പാടിക്കുറ്റി അന്തർജ്ജനത്തിന്റെയും അയ്യങ്കര വാഴുന്നവരുടേയും ഇല്ലവും സമീപത്തായി കുലേദേവതയായ ശ്രീ മഹാവിഷ്ണുവിന്റെ ക്ഷേത്രവും. ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇഴപിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ സ്ഥലം അന്യാധീനപ്പെട്ടതും വിവരിക്കുന്നുണ്ട്.
മുത്തപ്പന്റെ ദിഗ്വിജയത്തിൽ കുടകു മുതൽ അറബിക്കടൽ വരേയും കോരപ്പുഴ മുതൽ ചന്ദ്രപ്പുഴവരെയും ഉള്ള ”എഴുമല, പുരളിമല, 72 പടുമല, 108 ആസ്ഥാനങ്ങൾ, 308 മടപ്പുരസ്ഥാനങ്ങൾ എണ്ണിയാലൊടുങ്ങാത്ത പൊടിക്കളങ്ങൾ” മുത്തപ്പന്റെ അധീനതയിലായിയെന്നു തോറ്റംപാട്ടു പറയുന്നു.
ആഡംബരങ്ങളിൽ നിന്നും മുത്തപ്പന്റെ ആരൂഢത്തെ കഴിയുന്നത്ര കാത്തു സൂക്ഷിച്ചുവരുന്നു. മുത്തപ്പന്റെ തിരുനൃത്തവും പ്രവചനങ്ങളും നടക്കുന്ന വനമദ്ധ്യത്തിൽ ഇന്നും ഓലക്കെട്ടുകളും മൺപീഠവും ഈറ കൊണ്ടുളള ചൂട്ടുകറ്റകളും കാണാം.
ആർഭാടങ്ങൾക്ക് ആഗ്രഹമില്ലാത്ത ശ്രീമുത്തപ്പന്റെ ആരൂഢസ്ഥാനം വനത്തിനുള്ളിലെ ഗുഹാക്ഷേത്രവും തറയുമാണ്.
അവിടെയാണ് ധനു 2 മുതൽ മകരം 2 വരെയുള്ള ഒരു മാസം മഹോത്സവക്കാലം.
മടപ്പുരകളിൽ പൂജ ചെയ്യുന്ന മടയന്മാരെക്കുറിച്ചും മടയന്റെ സ്ഥാനാരോഹണത്തെക്കുറിച്ചും മുത്തപ്പന്റെ കർമ്മം കൊണ്ടും ധർമ്മം കൊണ്ടും പ്രസിദ്ധിയാർജ്ജിച്ച പുരളിമല ചിത്രപീഠം, മുത്തപ്പൻ ആദ്യമായി കലശം സ്വീകരിച്ച കണ്ണിയത്ത് മടപ്പുര, ഹരിശ്ചന്ദ്ര കോട്ട, മുരിങ്ങോടി മാടം, അരിച്ചൽ മടപ്പുര, നൂഞ്ഞിങ്ങര മുറ്റം, വെള്ളർ വള്ളി, മുത്തപ്പന്റെ മേൽ പുഷ്പവൃഷ്ടി ചെയ്ത പുന്തലോട്ടു മടപ്പുര, കൊളവങ്ങോടു മടപ്പുര, തളിക്കണ്ടി മടപ്പുര, ”കടലോടു കണ്ണാപുരം നോക്കിക്കണ്ടു” എന്നു തോറ്റങ്ങളിൽ പറയുന്ന കണ്ണപുരം മടപ്പുര, മുത്തപ്പൻ മല, ചരപ്പുറം ശ്രീമുത്തപ്പൻ ക്ഷേത്രം തുടങ്ങിയ അനേകം സുപ്രധാന മുത്തപ്പൻ ആരാധനാകേന്ദ്രങ്ങളേക്കുറിച്ചും പുസ്തകം പറയുന്നു.
എണ്ണമറ്റ ഈ മുത്തപ്പാരാധനാകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് മലബാറിലാകെ ഒരു സാംസ്കാരിക മുന്നേറ്റം നടത്താവുന്ന തരത്തിൽ ഒരു തീർത്ഥാടന ശൃംഖല രൂപപ്പെടുത്താവുന്നതാണെന്ന് ഗ്രന്ഥകാരൻ പറയുന്നു.
ചതുർഥാമ യാത്രകൾ പോലെ കേന്ദ്ര സർക്കാരന്റെ പിൽഗ്രിം സർക്യൂട്ടിൽ മുത്തപ്പ ആരാധനാകേന്ദ്രങ്ങളെ ഉൾപ്പെടുത്തി മലബാറിന്റെ സംഗീതശാസ്ത്രവും സൗന്ദര്യശാസ്ത്രവും ആത്മീയ ശാസ്ത്രവും കൈകോർത്തു പിടിക്കുന്ന തെയ്യം കലകളുടെ ഹൃദയഭൂമിയിലേക്കുള്ള തീർഥയാത്ര അവാച്യവും ദിവ്യവുമായ അനുഭൂതിയായിരിക്കുമെന്ന് പുസ്തകം പറയുന്നു.
നൂറ്റാണ്ടുകളായി കേരളീയ ജനതയുടെ ജീവിതത്തെ അന്യാദൃശമായ കരുത്തോടെ തട്ടിയുണർത്തിയിട്ടുള്ള രണ്ടു ദൈവങ്ങളാണ് മുത്തപ്പനും അയ്യപ്പനും. ദക്ഷിണകേരളത്തിലാണ് അയ്യപ്പ ആരൂഢം, മുത്തപ്പ ആരൂഢം ഉത്തരകേരളത്തിലും. അവരുടെ സ്വാധീനം കേരളവ്യാപകമായി വരികയും സംസ്ഥാനത്തിന്റെ അതിരുകൾ കടന്നു വ്യാപരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മുത്തപ്പൻ ഹരി-ഹരനും അയ്യപ്പൻ ഹരിഹരനന്ദനനുമായി അന്യാദൃശമായ ശൈവ-വൈഷ്ണവ സമന്വയത്തിന്റെ ശക്തമായ പ്രതീകങ്ങളായി വിരാജിക്കുന്നതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.
മൂലംപെറ്റ ഭഗവതിയേക്കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്.
ശ്രീമുത്തപ്പന്റെ അനുഗ്രഹത്തിന് നേരിട്ടു പാത്രമായ അനേകംപേരുടെ അനുഭവങ്ങൾകൂടി ഈ പുതിയ പതിപ്പിൽ ചേർത്തിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് മംഗലാപുരം മുതൽ ഷൊർണൂർ വരെ അനേകം റെയിൽവെ മുത്തപ്പൻ മടപ്പുരകൾ രൂപം കൊണ്ടതിന്റെ ചരിത്രപശ്ചാത്തലം ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
നാമസങ്കീർത്തനത്തിന് സഹായകമാംവിധം യശ:ശരീരനായ ശ്രീ ആനന്ദ കേശവമാരാർ രചിച്ച ശ്രീമുത്തപ്പ സുപ്രഭാതവും അഷ്ടോത്തരശതനാമവും കീർത്തനങ്ങളും ഈ പുസ്തകത്തോടൊപ്പം ചേർത്തിട്ടുണ്ട്.
വിശ്വസികളുടെ സൗകര്യാർഥം ഇവിടേക്കുള്ള വഴിയുടെയും വഴിപാടുകളുടേയും വിവരണങ്ങളും ചേർത്തിട്ടുണ്ട്.
സാന്ത്വനമായി ശ്രീമുത്തപ്പൻ എന്ന പുസ്തകത്തിനു പുറമേ എം. രാജശേഖര പണിക്കരുടെ ശ്രീ അയ്യപ്പൻ, തത്ത്വമസിയിലേക്കൊരു തീർഥയാത്ര എന്ന കൃതി ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലുമായി കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ കാവാലം ശശികുമാർ, ശ്രീ ടി. സതീശൻ എന്നിവരോടൊപ്പം ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച വിവേകാനന്ദശില – തപസ്സും പോരാട്ടവും എന്ന കൃതിയും രചിക്കുകയുണ്ടായി. ഏതാനും കൃതികളുടെ പരിഭാഷകളും നിർവഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക