കോഴിക്കോട് ജില്ലയിലെ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണ്ണികാര മണ്ഡപത്തിന്റെ പുനരുദ്ധാരണത്തിന് യുനെസ്കോ പുരസ്കാരം ലഭിച്ചു. ദേശീയ പസഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ അവാർഡ് ആണ് ക്ഷേത്രത്തിലെ കർണ്ണികാര മണ്ഡപത്തിന് ലഭിച്ചത്.
പുരസ്കാരത്തിനായി ഏഷ്യ പെസഫിക് മേഖലയിലെ 12 പദ്ധതികളാണ് പരിഗണിക്കപ്പെട്ടത്. മറ്റു വിഭാഗങ്ങളിൽ ഇന്ത്യയിൽ നിന്ന് പഞ്ചാബിലെയും സിക്കിമിലെയും പദ്ധതികളും പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. 2020ൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണത്തിനും 2015 തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ പ്രവർത്തികൾക്കും ഈ പുരസ്കാരം കേരളത്തിന് ലഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് സന്നദ്ധ സംഘടനയായ ആർക്കൈവല്‍ ആൻഡ് റിസർച്ച് പ്രൊജക്റ്റ് ആണ്. ആർക്കിടെക്ട് ഗ്രൂപ്പായ ഇഴ ഹെറിറ്റേജിലെ സവിധാ രാജൻ, സ്വാതി സുബ്രഹ്മണ്യൻ, ഋതു തോമസ് എന്നിവരാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
രണ്ടര മാസം കൊണ്ടാണ് തകർന്നുവീഴാറായ മണ്ഡപം അളവിലോ തൂണിന്റെ എണ്ണത്തിലോ മാറ്റം വരുത്താതെ മരം, കുമ്മായം, ആയുർവേദ എണ്ണകൾ എന്നിവ ഉപയോഗിച്ച് പാരമ്പര്യ രീതിയിൽ പുനർ നിർമ്മിച്ചത്. ഇതിനുമുൻപ് കോഴിക്കോടിന് സാഹിത്യ നഗരം എന്ന അംഗീകാരവും യുനെസ്കോയിൽ നിന്ന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക