ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സംസ്ഥാനത്തെ വിപണികൾ സജീവമായി. ഓരോ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്തുമസിന് രണ്ടുദിവസം മാത്രം ശേഷിക്കെ തെരുവോരങ്ങളും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും എല്ലാം ഉണർന്നു കഴിഞ്ഞു.
ക്രിസ്തുമസ് നക്ഷത്രങ്ങൾ, ക്രിസ്തുമസ് ട്രീ, റെഡിമെയ്ഡ് പുൽക്കൂടുകൾ, അലങ്കാര ബൾബുകൾ, കേക്കുകൾ, ക്രിസ്തുമസ് പാപ്പാ തൊപ്പികൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങുന്നതിനായി എത്തുന്നവരുടെ തിരക്കും കൂടിയിട്ടുണ്ട്. വിപണിയിലെ താരമായി നിൽക്കുന്നത് പല വലിപ്പത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങളാണ്.
പതിവുപോലെതന്നെ ഇത്തവണയും അലങ്കാര ബൾബുകൾക്കും നക്ഷത്രങ്ങൾക്കും ആണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. പത്തുരൂപ മുതൽ ആയിരം രൂപ വരെ വിലയുള്ള നക്ഷത്രങ്ങൾ വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. ഗ്യാരണ്ടി നൽകുന്ന വിവിധ നിറത്തിലുള്ള മാല ബൾബുകളും വിപണിയിൽ ലഭ്യമാണെങ്കിലും ഗ്യാരണ്ടി ഇല്ലാത്തവയ്ക്കാണ് ആവശ്യക്കാർ ഉള്ളത്.
25 രൂപയുടെ ചെറിയ ക്രിസ്മസ് ട്രീ മുതൽ പതിനായിരം രൂപ വരെ വിലയുള്ള ക്രിസ്തുമസ് ട്രീകൾ വിപണിയിൽ ആഘോഷ പൊലിമ കൂട്ടാൻ റെഡിയായിട്ടുണ്ട്. പുൽക്കൂടുകൾക്കും മറ്റ് അലങ്കാരവസ്തുക്കൾക്കും വേണ്ടി എത്തുന്ന ആവശ്യക്കാരും കുറവല്ല. ക്രിസ്തുമസ് പാപ്പായുടെ വസ്ത്രങ്ങൾ കുട്ടികളുടേതിനാണ് കൂടുതൽ ആവശ്യക്കാർ ഉള്ളത്.
ചെറുതും വലുതുമായ പാപ്പ തൊപ്പികൾക്കും മുഖം മൂടികൾക്കുംനിരവധി ആവശ്യക്കാർ ഉണ്ട്. 25 രൂപ മുതൽ 60 രൂപ വരെ വിലയിൽ ഇവ ലഭ്യമാകുന്നുണ്ട്. ചെറുതും വലുതുമായ കേക്കുകളുടെ വില്പനയും ക്രിസ്തുമസ് പാപ്പാ പാവകളുടെയും സന്ദേശകാർഡുകളുടെയും വില്പനയും സജീവമായി നടക്കുന്നുണ്ട്.
കച്ചവടം കൂട്ടുന്നതിനായി വിവിധതരം ഓഫറുകൾ നൽകുന്ന വ്യാപാരസ്ഥാപനങ്ങളും ഉണ്ട്. ചിലയിടങ്ങളിൽ ക്രിസ്തുമസ് ആഘോഷത്തിനുള്ള എല്ലാം കൂടി അടങ്ങിയ കിറ്റുകളും ലഭ്യമാണ്. ഷോപ്പിംഗ് മാളുകളെല്ലാം പ്രത്യേകം കോർണറുകളും ക്രിസ്തുമസ്സിനുവേണ്ടി തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക