തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നാളെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വര്‍ക്കല ബീച്ചിലാണ് ഫ്ലോട്ടിംഗ് ബീച്ച് സജ്ജീകരിച്ചിരിക്കുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ പാലം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ സജ്ജമാക്കാനുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് എത്തുന്നത്.
രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശന സമയം. ഇതുവരെ 7 ജില്ലകളിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ നവീനവും വൈവിധ്യവുമായ നിരവധി ഉദ്യമങ്ങള്‍ നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജും, ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുമെല്ലാം ഈ പദ്ധതിയുടെ ഭാഗമായാണ് അവതരിപ്പിച്ചത്. കടലിലേക്ക് നേരിട്ടിറങ്ങാന്‍ മടിയുള്ളവരെയും കടലിനു മുകളിലൂടെ അല്‍പ്പദൂരം സാഹസിക യാത്ര ആഗ്രഹിക്കുന്നവരെയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകളിലൂടെ ലക്ഷ്യമിടുന്നത്.
പൂര്‍ണമായ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി, കൃത്യമായ മേല്‍നോട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുടെ നടത്തിപ്പ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയാണ് ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചാണ് പാലത്തിലേക്ക് കയറേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക