ഗാസ സിറ്റി: ക്രിസ്മസ് രാത്രിയിലും ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപമായിരുന്നു ഇന്നലെ ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. അല്‍-മഗാസി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം 70 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
തെക്കന്‍ ഗാസ നഗരമായ ഖാന് യൂനിസിലും വലിയ തോതിലുള്ള ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെനിന് മേഖലയിലെ അല്‍-ദാംജ്, അല്‍-ഹവാഷിന് പ്രദേശങ്ങള്‍, ബലാറ്റ അഭയാര്‍ഥി ക്യാമ്പ്, നബ്ലസിന്റെ കിഴക്ക് അല്‍-താവോണ്‍, നബ്ലസിലെ ഒരു അലാവിറ്റ് പ്രദേശങ്ങള്‍, ദേര്‍ അമ്മാര്‍ അഭയാര്‍ഥി ക്യാമ്പ്, റാമല്ലയുടെ പടിഞ്ഞാറ് ഖാഫിന്, തുല്‍ക്കറെമിന് വടക്ക് പ്രദേശങ്ങളിലും ശക്തമായ ആക്രമണങ്ങളാണ് നടന്നത്.
ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ ഇതുവരെ ഗാസയില്‍ മാത്രം 20,424 പേര് മരിച്ചതായാണ് കണക്കുകള്‍. 54,036 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 303 പേര് കൊല്ലപ്പെടുകയും 3450 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ പക്ഷത്ത് ഒക്ടോബര്‍ ഏഴിന് ഉണ്ടായ ആക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. 8,730 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക