ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ച വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈനികരെ സന്ദര്‍ശിച്ച് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഗാസയിലെ യുദ്ധം അവസാനിക്കാറായിട്ടില്ലെന്നും അങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഊഹാപോഹങ്ങളാണെന്നും നെതന്യാഹു പറഞ്ഞു.
ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ നശിപ്പിക്കുമെന്നും അവരുടെ പക്കലുള്ള ബന്ദികളെ ഇസ്രയേലിലേക്ക് തിരികെ കൊണ്ടുവരുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ താന്‍ സന്ദര്‍ശിച്ച സൈനികരും അവസാനം വരെ യുദ്ധം തുടരണമെന്ന് ആവശ്യപ്പെട്ടുവെന്നും ലിക്കുഡ് പാര്‍ട്ടി യോഗത്തില്‍ നെതന്യാഹു പറഞ്ഞു.
തങ്ങളുടെ പ്രിയപെട്ടവരെ എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം നെതന്യാഹുവിനെ തടഞ്ഞിരുന്നു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. നെസറ്റിന്റെ (ഇസ്രയേല്‍ പാര്‍ലമെന്റ്) ഗാലറിയിലിരുന്നവര്‍ ‘ഇപ്പോള്‍, ഇപ്പോള്‍’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക