ഉദ്ഘാടനം കഴിഞ്ഞ് മൂന്നര മാസത്തിനുള്ളിൽ വാഗമണ്ണിലെ ചില്ലു പാലത്തിൽ കയറിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ്. നിരവധി പേരാണ് ക്രിസ്തുമസ് അവധിക്കാലത്ത് തിരക്ക് കാരണം ചില്ലു പാലത്തിൽ കയറാൻ ആകാതെ മടങ്ങിപ്പോയത്.
വാഗമണ്ണിൽ നിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിൽ സ്ഥിതിചെയ്യുന്ന അഡ്വഞ്ചർ പാർക്കിൽ സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് 40 മീറ്റർ നീളമുള്ള കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. നേരിട്ട് എത്തി ടിക്കറ്റ് എടുക്കണം എന്നതിനാൽ തന്നെ അഡ്വഞ്ചർ പാർക്കിലേക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ആണ് കഴിഞ്ഞ ദിവസങ്ങളിൽ കുരുക്കിൽ അകപ്പെട്ടത്.
രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പ്രവേശനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജ് സെപ്റ്റംബർ 6നാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചത്. ഒരാൾക്ക് അഞ്ച് മുതൽ 10 മിനിറ്റ് വരെ ചെലവഴിക്കാവുന്ന ഗ്ലാസ് ബ്രിഡ്ജിൽ ഒരേസമയം 15 പേർക്ക് വരെ പ്രവേശിക്കാനാകും.
മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ ഇതുവരെയുള്ള വരുമാനം 2.5 കോടി രൂപയാണ്. സ്വകാര്യ സംരംഭകരുമായി ചേർന്ന ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ഒരുക്കിയ ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കുന്നതിനായി ഒരാൾക്ക് 250 രൂപയാണ് പ്രവേശന ഫീസ് ആയി ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക