മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യ അപേക്ഷ ജനുവരി എട്ടിന് ഹൈക്കോടതി പരിഗണിക്കും.
സുരേഷ് ഗോപി സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിൽ സർക്കാറിന്റെ നിലപാട് തേടിയ ഹൈക്കോടതി ജസ്റ്റിസ് സി പ്രദീപ്കുമാർ ഹർജി പരിഗണിക്കുന്നത് ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു.
ഒക്ടോബർ 27ന് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഹോട്ടൽ ലോബിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തന്റെ ചുമലിൽ പിടിച്ചുവെന്നും ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും ചുമലിൽ പിടിച്ചെന്നും ഈ ഘട്ടത്തിൽ കൈതട്ടി മാറ്റിയെന്നും മാധ്യമപ്രവർത്തക പരാതിപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് നടക്കാവ് പോലീസ് ഇന്ത്യൻ ശിക്ഷാനിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകൾ അനുസരിച്ച് സുരേഷ് ഗോപിക്ക് നേരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തിരുന്നു.
കേസിൽ നവംബർ 18ന് ചോദ്യം ചെയ്തശേഷം സുരേഷ് ഗോപിയെ വിട്ടയച്ചിരുന്നു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം കൂടി ഉൾപ്പെടുത്തിയതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും സുരേഷ് ഗോപി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക