സംസ്ഥാനത്തെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഹരിത കർമ്മ സേന യൂസർ ഫീ ബിപിഎൽ, ആശ്രയ കുടുംബങ്ങളിൽ നിന്ന് ഈടാക്കരുതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്.
യൂസർ ഫീ നൽകുന്നതിൽ നിന്നും ആശ്രയ, ബിപിഎൽ കുടുംബങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് 2020 ഓഗസ്റ്റ് 12ലെ സർക്കാർ ഉത്തരവ് ലംഘിച്ച് സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളും ഫീസ് ഈടാക്കിയതിനെ തുടർന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആശ്രയ, ബിപിഎൽ കുടുംബങ്ങളുടെ യൂസർ ഫീ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത് എന്നും സർക്കാർ ഉത്തരവുണ്ടായിട്ടും പല തദ്ദേശസ്ഥാപനങ്ങളും നിയമവിരുദ്ധമായി ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു.
ആശ്രയ, ബിപിഎൽ കുടുംബങ്ങളെ യൂസർ ഫീസിൽ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പാലിക്കണമെന്നും ജില്ലാ ജോയിൻ ഡയറക്ടർമാർ അത് ഉറപ്പുവരുത്തണമെന്നും പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ ഉത്തരവിൽ പറയുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് അജൈവമാലിന്യ ശേഖരണത്തിന് 50 രൂപയും നഗരപ്രദേശങ്ങളിൽ നിന്ന് 60 രൂപയുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്നത്.
ഹരിത കർമ്മ സേന മാർഗ്ഗരേഖ പ്രകാരം ആശ്രയ, ബിപിഎൽ കുടുംബങ്ങൾക്ക് യൂസർ ഫീ ഇളവു നൽകേണ്ടതാണ് എന്നും അവർക്കുള്ള യൂസർ ഫീ തദ്ദേശസ്ഥാപനം ഗുണഭോക്താക്കളുടെ പട്ടികയോടൊപ്പം ഹരിത കർമ്മ സേന കൺസോർഷ്യത്തിന് നൽകേണ്ടതാണ് എന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് മറികടന്നാണ് പല തദ്ദേശസ്ഥാപനങ്ങളും വിവിധ കാരണങ്ങൾ പറഞ്ഞ് വീടുകളിൽ നിന്ന് യൂസർ ഫീ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക