പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വാഹന പാർക്കിംഗ് രാവിലെ മുതൽ സ്വരാജ് ഗ്രൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും അനുവദിക്കുകയില്ല.
പൊതുഗതാഗത വാഹനങ്ങൾ സ്വരാജ് ഗ്രൗണ്ടിൽ പ്രവേശിക്കാതെ വഴിതിരിച്ചുവിടും. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വിവരം മുൻകൂട്ടി മനസ്സിലാക്കി റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വരുന്നവരും പ്രവർത്തിക്കേണ്ടതാണ് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. അത്യാവശ്യ സാഹചര്യമില്ലാത്ത പക്ഷം തൃശ്ശൂർ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് പൊതുജനങ്ങൾ കഴിയുന്നതും ഒഴിവാക്കണമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗതടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
രണ്ട് ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പങ്കെടുക്കും. ഏകദേശം രണ്ടു മണിക്കൂറോളം പൊതുസമ്മേളനവും റോഡ് ഷോ അടക്കമുള്ള പരിപാടികളിലായി ചെലവഴിക്കും തുടർന്ന് മൂന്നുമണിക്ക് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലി പാഡിൽ എത്തുന്ന മോദി റോഡ് മാർഗ്ഗം തൃശ്ശൂരിലേക്ക് പോകും.
കുട്ടനെല്ലൂരിലും ജനറൽ ആശുപത്രിക്ക് സമീപവും ബിജെപിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. 4.15നാണ് പൊതുസമ്മേളനം. ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന വേദിയിൽ സുരേഷ് ഗോപിയും ഉണ്ടാകും. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോക്ക് ശേഷം 5.30ന് അദ്ദേഹം തിരിച്ചു പോകും
പ്രതികരിക്കാൻ ഇവിടെ എഴുതുക