കെയ്റോ: ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ച് നൂറ് ദിവസങ്ങള്‍ പിന്നിട്ടതിന് പിന്നാലെ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ചൈന. കെയ്റോയില്‍ വച്ച് ഈജിപ്റ്റ് വിദേശകാര്യമന്ത്രി സാമിഹ് ശൗക്രിയോടൊപ്പം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര പരിമാധികാര പലസ്തീന് രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും വാങ് യി പറഞ്ഞു.
അതേസമയം, യുദ്ധം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്നും ചെകുത്താന്മാരുടെ അച്ചുതണ്ടിന് മാത്രമല്ല ലോകത്താര്‍ക്കും തങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം നൂറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ചപ്പോഴാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര കോടതിയില്‍ വംശഹത്യ ആരോപിച്ച് പരാതി നല്കിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്പത് ശതമാനത്തിലേറെ പേര് കുട്ടികളാണെന്നും ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതുവരെ ഗാസയില്‍ 23,845 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക