ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ജപ്പാന്റെ ചാന്ദ്രദൗത്യം മൂൺ സ്നൈപ്പർ സ്ലിംചന്ദ്രനെ തൊട്ടു. 20ലേറെ വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുത്ത സ്നൈപ്പർ സ്ലിം കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്.
ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലാണ് സ്നൈപ്പർ സ്ലിം സോഫ്റ്റ് ലാൻഡിങ് ചെയ്തത്. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറമേ ചന്ദ്രനിൽ ഇറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി.
ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജക്സയുടെ ചാന്ദ്രദൗത്യം ആയ സ്നൈപ്പർ ലക്ഷ്യസ്ഥാനത്തിന് 100 മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയതോടെ ഇന്ത്യക്കുശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുന്ന രാജ്യമായി ജപ്പാൻ മാറി.
അമേരിക്കൻ സ്വകാര്യ കമ്പനിയായ അസ്ട്രോബോടിക്സിന്റെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുന്നതിനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. സോഫ്റ്റ് ലാൻഡിങ് നടത്തിയെങ്കിലും സ്നൈപ്പർ സ്ലിമ്മില് നിന്ന് ഇതുവരെയും സിഗ്നൽ ലഭിച്ചിട്ടില്ല. ജപ്പാൻ ബഹിരാകാശ ഏജൻസി സിഗ്നലിനായി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക