വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കാൻ ധാരണ. സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തുറന്ന് പ്രവർത്തിക്കാൻ ധാരണയായത്.
ക്യാമ്പസിൽ അഞ്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പിടിഎ യോഗത്തിലും കോളേജ് ഉടൻ തുറക്കണമെന്ന് തീരുമാനിച്ചിരുന്നു. യോഗത്തിൽ ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക, വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ മഹാരാജാസ് കോളേജിൽ ഉണ്ടായ വധശ്രമത്തിൽ15 പേർക്കെതിരെയാണ് പോലീസ് ഇതുവരെ കേസ് എടുത്തത്. കെ എസ് യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ് പോലീസ് കേസെടുത്തിട്ടുള്ള 15 പേരും.
വിദ്യാർത്ഥിനികൾ അടക്കം ഉൾപ്പെടുന്ന പട്ടികയിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോളേജിൽ നടന്ന സംഘർഷത്തിനുശേഷം ആശുപത്രിയിൽ എത്തിയ കെ എസ് യു, ഫ്രട്ടേണിറ്റി പ്രവർത്തകരെ എസ്എഫ്ഐ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത്, വൈസ് പ്രസിഡന്റ് ആശിഷ്എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക