കാസര്‍കോട്: എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് കരിന്തളം കോളജിൽ താത്കാലിക അധ്യാപിക നിയമനത്തിന് വേണ്ടിയാണ് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത്. ഹോസ്ദുര്‍ഗ് കോടതിയില്‍ നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ച് നല്‍കിയെന്ന് കുറ്റപത്രം.
വിദ്യ വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.
കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക