ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിർദേശം.
വിഐപികൾ എത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മന്ത്രിമാർക്ക് മാർച്ചിൽ സന്ദർശനം ആകാമെന്നും മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
പൊതുജനങ്ങൾക്ക് ഇന്നലെ മുതലാണ് ക്ഷേത്രദർശനം ആരംഭിച്ചത്. പിന്നാലെ, ക്ഷേത്ര കവാടത്തിന് മുന്നിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസും സുരക്ഷാസേനയും കുഴയുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴു മുതലാണ് ജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.
ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വി.ഐ.പികള്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്കി. വി.ഐ.പികള്‍ ക്ഷേത്ര ദര്‍ശനത്തിന് ഒരാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനെയോ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിനെയോ വിവരമറിയിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക