മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാർത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യവുമായി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ). നടി കാണിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും നടിക്കും മാനേജർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും എഐസിഡബ്ല്യുഎ ആവശ്യം ഉന്നയിച്ചു. ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകൾ സിനിമാ വ്യവസായത്തിന് ചേരുന്നതല്ലെന്നും സംഘടന അറിയിച്ചു.
നേരത്തെ മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ നടിക്കെതിരെ മുംബൈ പൊലീസിൽ പരാതി കൊടുത്തിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി ഇത് ചെയ്യുന്നതെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നടിക്കെതിരെ നടപടിയെടുക്കണമെന്നും താംബെ ആവശ്യപ്പെട്ടു. ഒരു ഇൻഫ്ലുവൻസറുടെ/മോഡലിന്റെ മരണ വാർത്ത സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള വഴിയല്ല. ഈ പ്രവർത്തിയിലൂടെ സെർവിക്കൽ ക്യാൻസറിന്റെ ഗുരുതരമായ സ്വഭാവത്തേക്കാൾ ഇൻഫ്ലുവൻസറിലേക്ക് ശ്രദ്ധ തിരിച്ചുവിടും. പൂനം പാണ്ഡേ ക്യാൻസറിനെ അതിജീവിച്ചവരെ പ്രാങ്ക് ചെയ്യുകയുണ്ടായതെന്നും കാണിച്ചാണ് താംബെ പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക