കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. കേന്ദ്രസർക്കാർ നടത്തുന്ന അവഗണനക്കെതിരെ കേരള സർക്കാർ ഡൽഹിയിലെ ജന്തർമന്ദിറിൽ നടത്തുന്ന സമര വേദിയിൽ വച്ചാണ് അരവിന്ദ് കെജ്രിവാൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
തങ്ങൾ കേന്ദ്രത്തോട് ഭിക്ഷ യാചിക്കാൻ വന്നതല്ലെന്നും തങ്ങളുടെ അവകാശമാണ് ചോദിക്കുന്നത് എന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിന്റേത് ധിക്കാരമാണെന്നും പഞ്ചാബ് സർക്കാറിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവെച്ചുവെന്നും ആരോപിച്ചു. കൂടുതൽ ദേശീയ നേതാക്കൾ കേരള സർക്കാർ ജന്തർമന്തറിൽ കേന്ദ്ര അവഗണനക്കെതിരെ നടത്തുന്ന സമരത്തെ പിന്തുണച്ച് രംഗത്ത് വന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ കേരള സർക്കാറിന് പിന്തുണ അറിയിച്ച് വേദിയിലെത്തുകയും എൻസിപി അധ്യക്ഷൻ ശരത് പവാർ, ഫാറൂഖ് അബ്ദുള്ള, കപിൽ സിബൽ, ഡിഎംകെ, സമാജ് വാദി പാർട്ടി, ആർ ജെ ഡി, ജെ എം എം എന്നീ പാർട്ടികളുടെ പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തു. അതേസമയം കേരള സർക്കാർ നടത്തുന്ന പ്രതിഷേധ സമരത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതിനിടെ കോൺഗ്രസ് നേതാവ് ഖാർഗെ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
ബിജെപി ഇതര സംസ്ഥാനങ്ങളായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ് എന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും ഖാർഗെ ആരോപിച്ചിരുന്നു. കേരളം കേന്ദ്രസർക്കാർ അവഗണനക്കെതിരായി നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക