കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കേസിലെ പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർക്കെതിരെയുള്ള കുറ്റപത്രം ആണ് അന്വേഷണസംഘം കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ചത്.
വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ നവംബർ 27 നാണ് ഓയൂർ ഓട്ടുമലയിലെ വീടിന് സമീപത്തു വച്ച് കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ മോചന ദ്രവ്യത്തിനായി കുട്ടിയെ ഒളിവിൽ പാർപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ സഹോദരനെ പ്രധാന ദൃക്സാക്ഷിയാക്കി എടുത്ത കേസിൽ 160 ഓളം സാക്ഷികളും, 150 തൊണ്ടിമുതലുകളും, മൊബൈൽ ഫോൺ നിരീക്ഷണ ക്യാമറ, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഉണ്ട്.
കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 364 (A), 361, 363, 370(4), 323, 34, 201 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തമിഴ്നാട് അതിർത്തിയിലെ പുളിയറയിൽ നിന്നാണ് ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് ശേഷം പ്രതികളെ പോലീസ് പിടികൂടിയത്. പൂയപ്പള്ളി പോലീസ് റജിസ്റ്റർ ചെയ്ത കേസ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക