ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ ഹൈവേയ്സ് മാനേജ്മെന്റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍)താണ് നീക്കം.
പേടിഎമ്മിനെതിരായ ആര്‍ബിഐ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തത്തിലാണ് ഐഎച്ച്എംസിഎല്‍ ഈ നടപടിയെടുത്തത്. സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്മെന്റ് ബാങ്ക് ഇല്ല.
എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവ പട്ടികയിലുണ്ട്.
കഴിഞ്ഞ മാസം 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പേടിഎമ്മിനെ റിസര്‍വ് ബാങ്ക് വിലക്കിയത്.
മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നാണ് ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നത്. പേടിഎം വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് കാട്ടിയാണ് ആര്‍ബിഐയുടെ നടപടി.
കൃത്യമായി തിരിച്ചറിയല്‍ നടപടികള്‍ സ്വീകരിക്കാതെ നൂറ് കണക്കിന് അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുവദിച്ചതാണ് പേടിഎമ്മിനെതിരെയുള്ള ആര്‍ബിഐ നടപടിയുടെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാതെ കോടികളുടെ ഇടപാടുകള്‍ പ്ലാറ്റ്ഫോമില്‍ നടന്നതാണ് ആര്‍ബിഐയുടെ നിരീക്ഷണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക