തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
നിലവിലെ ഇന്റർവെല്ലുകൾക്കു പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കാൻ തീരുമാനമായിരിക്കുന്നത്.
അഞ്ചു മിനിറ്റ് സമയമായിരിക്കും വെള്ളം കുടിക്കാനുള്ള ഇടവേള. രാവിലെ 10.30നും രണ്ടു മണിക്കുമായിരിക്കും വാട്ടർ ബെൽ മുഴങ്ങുക.
“ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ക്ലാസ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷാ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടു വരികയാണ്,” മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
കുട്ടികളിൽ യൂറിനറി ഇൻഫെക്ഷൻ, നിർജ്ജലീകരണം, കിഡ്നി സ്റ്റോൺ, വയറിന്റെ അസുഖങ്ങൾ തുടങ്ങിയവ പിടിപെടാൻ സാധ്യത കൂടുതലുള്ള സമയമാണ് വേനൽക്കാലം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക