വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. നഷ്ടപരിഹാര തുകയിൽ 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് എ.ഡി.എം അറിയിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കാൻ നാട്ടുകാർ സമ്മതിച്ചത്.
ആദ്യം അഞ്ച് ലക്ഷം രൂപ നൽകാമെന്നാണ് അറിയിച്ചിരുന്നത്. പ്രതിഷേധം കനത്തതോടെയാണ് 10 ലക്ഷം ഇന്ന് തന്നെ നൽകാൻ തീരുമാനമായത്. ബാക്കി 40 ലക്ഷം രൂപ സർക്കാർ തലത്തിൽ ചർച്ച ചെയ്ത ശേഷമേ നൽകാനാവൂ എന്നും എ.ഡി.എം അറിയിച്ചിട്ടുണ്ട്. പൊളിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും.
അതേസമയം, വയനാട്ടില്‍ ഇതുവരെ കാണാത്ത ജനകീയ പ്രതിഷേധമാണ് ഇന്ന് പുല്‍പ്പള്ളിയില്‍ നടന്നത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ചാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്..
രാഹുൽ ഗാന്ധി ഇപ്പോൾ വരാണസിയിലാണ് ഉള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന രാഹുൽ നാളെ രാവിലെ കൽപ്പറ്റയിലെത്തും.
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിക്കും. ഇന്ന് വൈകീട്ടും നാളെ രാവിലെയുമുള്ള പരിപാടികൾ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്.
നാളെ വൈകീട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുൽ വയനാട് സന്ദർശിക്കാത്തതിനെതിരെ വയനാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക