വയനാട്: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറുടെ മൃതദേഹവുമായി നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മൃതദേഹം നിലവില്‍ ആംബുലന്‍സില്‍നിന്ന് ഇറക്കാതെ പോളിന്റെ വീട്ടുവളപ്പില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കാമെന്നും ബാക്കിയുള്ള തുക നല്കുന്ന കാര്യം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാമെന്നുമാണ് നേരത്തേ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.
അതേസമയം ഉത്തർപ്രദേശില്‍ പ്രവേശിച്ച ഭാരത് ന്യായ് യാത്ര താല്‍ക്കാലികമായി നിർത്തിവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം അവിടെ വേണമെന്ന ആവശ്യം കണക്കിലെടുത്താണ് യാത്ര. കോണ്‍ഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക