വയനാട്: പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൻ ജനകീയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടന്നത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ മരിച്ചത്. തുടർന്ന് ജില്ലയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ പുൽപ്പള്ളി ടൗണിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൻ ജനരോഷമാണ് ഉയർന്നത്.
പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല. സര്‍വകക്ഷിയോഗത്തിലുണ്ടായ തീരുമാനങ്ങള്‍ എഡിഎം വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. യോഗ തീരുമാനം പ്രകാരം 10 ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറിക്കിയത്.
പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. എംഎല്‍എമാരായ ടി സിദ്ദിഖിനേയും ഐസി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി.
മരിച്ച പോളിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പൊലീസെത്തിയാണ് ജനപ്രതിനിധികളെ സംഘര്‍ഷത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
നേരത്തെ, പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. തുടര്‍ന്ന്, ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു.
അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ചാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്. രാഹുൽ ഗാന്ധി ഇപ്പോൾ വരാണസിയിലാണ് ഉള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന രാഹുൽ നാളെ രാവിലെ കൽപ്പറ്റയിലെത്തും.
കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിക്കും. ഇന്ന് വൈകീട്ടും നാളെ രാവിലെയുമുള്ള പരിപാടികൾ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകീട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുൽ വയനാട് സന്ദർശിക്കാത്തതിനെതിരെ വയനാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക