വയനാട് : വർധിച്ചുവരുന്ന വന്യജീവി പ്രശ്നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോജ് ഗൗരവകരമായ ആവശ്യമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടെന്നും രാഹുൽ വിശദീകരിച്ചു. വന്യജീവി പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായ തരത്തിൽ ഇടപെട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനം ആശ്വാസം പകരുന്നതായി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ ഭാര്യയുടെ പ്രതികരണം. ‘എന്റെ മോള് കരയുന്നത് പോലെ ഒരു കുട്ടിയും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ അതീവ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ ആവശ്യമായ സൗകര്യം വേണം. ആവശ്യത്തിന് ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്കി’-. രാഹുലിൽ പ്രതീക്ഷയുണ്ടെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് മെഡിക്കല്‍ കോളേജിൽ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി മകളും പ്രതികരിച്ചു.
8.30 ഓടെ വയനാട്ടിലെ പാക്കത്തുള്ള പോളിന്റെ വീട്ടിൽ രാഹുല്‍ ഗാന്ധിയെത്തി. ബന്ധുക്കളും അയല്‍വാസികളും ഉള്‍പ്പെടെ വൻ ജനക്കൂട്ടമാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സാ പിഴവ് ഉണ്ടായെന്ന് ബന്ധുക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇതിന് ശേഷം പുറത്തെത്തിയ സാധാരണക്കാരായ ജനങ്ങളുടെ പരാതി കേള്‍ക്കാനും രാഹുല്‍ തയ്യാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക