വയനാട്: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി. രാവിലെ 7.45 ഓടെ അജീഷിന്റെ വീട്ടിലെത്തിയ രാഹുല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജില്ലയിലെ മറ്റു മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച വാച്ചർ പോളിന്റെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധി പുറപ്പെട്ടു. 8.30 ഓടെ വയനാട്ടിലെ പാക്കത്തുള്ള പോളിന്റെ വീട്ടിൽ രാഹുല്‍ ഗാന്ധിയെത്തി. ബന്ധുക്കളും അയല്‍വാസികളും ഉള്‍പ്പെടെ വൻ ജനക്കൂട്ടമാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സാ പിഴവ് ഉണ്ടായെന്ന് ബന്ധുക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇതിന് ശേഷം പുറത്തെത്തിയ സാധാരണക്കാരായ ജനങ്ങളുടെ പരാതി കേള്‍ക്കാനും രാഹുല്‍ തയ്യാറായി.
രാവിലെ പത്തരയോടെ അവലോകന യോഗത്തിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കർണാടക വിട്ട ആനയായതിനാല്‍ അവിടുത്തെ സർക്കാരിന് കൂടി ഇതില്‍ പ്രധാന പങ്കുണ്ട്. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദർശനം നിർണായകമാണ്. അജീഷിനെ ചവിട്ടിക്കൊന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്നയെ ഇതുവരെ തളയ്ക്കാനും ജനവാസ മേഖലയ്ക്ക് സമീപത്ത് നിന്ന് മാറ്റാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക