തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. പൊങ്കാല ദിവസമായ ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക.
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. എറണാകുളം-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു 25-ന് എറണാകുളത്ത് നിന്ന് പുലർച്ചെ 1:45-ന് പുറപ്പെടും. ഈ ട്രെയിൻ രാവിലെ 6:30 ഓടെയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക.
തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്പെഷ്യൽ അന്ന് പകൽ 3:30-ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു നാഗർകോവിൽ നിന്ന് പുലർച്ചെ 2:15-ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ ട്രെയിൻ പുലർച്ചെ 3:32-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. അതേസമയം, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രലിന് പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
അതേസമയം, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. ദേവീദാസൻമാരാകാൻ 10 മുതൽ 12 വയസ് വരെയുള്ള 607 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം നോക്കുന്നത്. ദേവിയെ കുടിയിരുത്തി മൂന്നാം നാളിലാണ് വ്രതം ആരംഭിക്കുന്നത്.
പൊങ്കാല മഹോത്സവ ദിനമായ ഫെബ്രുവരി 25-ന് രാവിലെ 10.30-ന് അടുപ്പുവെട്ട് നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദ്യവും രാത്രി 7.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത് നടക്കും.
ഇതിന് ശേഷം രാത്രി 11 മണിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് നടക്കുന്നതോടെ ഈ ദിവസത്തെ ചടങ്ങുകൾ സമാപിക്കും. ഫെബ്രുവരി 26-ന് രാവിലെ എട്ട് മണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45-ന് കാപ്പഴിക്കും. 12.30-ന് കുരുതി തർപ്പണത്തോടൈ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക