തൃശൂർ: ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രശസ്തമായ ആനയോട്ടത്തിൽ തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു. അഞ്ച് ആനകളെയാണ് തിരഞ്ഞെടുത്തത്. ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നിവയാണ് ഓടുന്ന ആനകൾ. ചെന്താമാരക്ഷനും ദേവിയുമാണ് കരുതൽ ആനകൾ. നാളെ ഉച്ചതിരിഞ്ഞാണ് ആനയോട്ടം.
ഇക്കുറി ആനയോട്ടത്തിൽ പത്ത് ആനകളെ മാത്രാമാകും പങ്കെടുപ്പിക്കുക. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് എണ്ണം കുറച്ചത്. 25-ലേറെ ആനകൾ പങ്കെടുക്കാറുണ്ടായിരുന്നു. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. അതീവ സുരക്ഷയോടെയാകും ആനയോട്ടം നടത്തുക. ആനയോട്ടം നടക്കുന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘം നിയന്ത്രണമേറ്റെടുക്കും.
നാളെ ഉച്ചയ്ക്ക് രണ്ടരയോടെ മഞ്ജുളാലിന് മുൻപിൽ പത്ത് ആനകൾ നിരക്കും. ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുന്നതോടെ ആനയ്ക്ക് അണിയാനുള്ള കുടമണികളുമായി ആനക്കാർ മഞ്ജുളാലിലേക്ക് ഓടും. അവ അണിയിച്ച ശേഷം മാരാർ ശംഖ് വിളിക്കും. ഇതോടെ മൂന്ന് ആനകൾ മുൻപിലേക്ക് ഓടും. ക്ഷേത്ര ഗോപുരവാതിൽ കടക്കുന്ന ആനയെ വിജയി ആയി പ്രഖ്യാപിക്കും.
ഗുരുവായൂര് ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടികയറും. കൊടിയേറ്റത്തിനു മുന്നോടിയായി ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും. ബുധനാഴ്ച രാവിലെയാണ് ആനയില്ലാ ശീവേലി.
ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് കൊടുങ്ങല്ലൂരിലെ തൃക്കണാമതിലകം ശിവക്ഷേത്രത്തിൽ നിന്ന് ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല.
അന്ന് ഉച്ചയ്ക്കുശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.
പുന്നത്തൂർ കോട്ടയിലുള്ള ആനകളിൽനിന്നും നല്ല ആരോഗ്യസ്ഥിതിയും അക്രമസ്വഭാവമില്ലാത്തതുമായ തിരഞ്ഞെടുക്കപ്പെട്ട ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. പങ്കെടുക്കുന്ന ആനകളെ കുളിപ്പിച്ച് തയ്യാറാക്കി രണ്ടരയോടെ മഞ്ജുളാലിന്റെ അടുത്ത് അണിനിരത്തും.
2011ലെ ആനയോട്ടത്തിൽ ഒരു ആന മറ്റൊരാനയെ ആക്രമിക്കുകയും ഭയാനകമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വളരെയധികം ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ക്ഷേത്രമതിലകത്തേക്ക് കടക്കുന്ന ആനകളുടെ എണ്ണത്തിലും ആനകളോടൊപ്പം ഓടുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക