വയനാട് : പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.
ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. ശശിയും സമീപവാസികളും വനത്തോട് ചേർന്നുള്ള വയലില്‍ പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മൂന്ന് പശുക്കളുമായാണ് ശശി എത്തിയത്. ഈ സമയം സമീപവാസികളും പശുക്കളുമായി ഇവിടെയുണ്ടായിരുന്നു. കാട്ടില്‍ നിന്നെത്തിയ കടുവ വയലിലുണ്ടായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ആദ്യം പിടികൂടിയ പശു രക്ഷപെട്ടതോടെ രണ്ടാമത്തെ പശുവിനെ ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് തിരിച്ചുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസാവും പുൽപ്പള്ളിയിൽ നാട്ടുകാർ കടുവയെ കണ്ടതായി പറഞ്ഞു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം മയക്കുവെടി വയ്ക്കാൻ കടുവയ്ക്കായി തിരച്ചില്‍ നടത്തുകയാണ്.
അതേസമയം, വയനാട്ടിലെ അതിർത്തികളിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന കാര്യത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്നതിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. അങ്ങനെ ഒരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും മന്ത്രിമാർ വിളിച്ചു ചേർത്ത് യോഗത്തിൽ, നിർദ്ദേശം ഉയർന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
തെറ്റായ പ്രചാരണം നടത്തരുതെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യില്ല.
വനാർത്തിയിലെ വീടുകളിൽ ആടുമാടുകളെ വളർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. ആടുമാടുകളെ വളർത്തി ഉപജീവനം നടത്തുന്ന ആളുകളെ തടസപ്പെടുത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക