തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് കേരളാ വാട്ടർ അതോറിറ്റി.
പൊങ്കാല ഇടുന്ന ഇടങ്ങളിൽ താത്കാലികമായി 1,390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി വെൻഡിംഗ് പോയിന്റുകൾ പിടിപി നഗറിലും വെള്ളയമ്പലത്തും സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഐരാണിമുട്ടം ജല സംഭരിണക്കടുത്തും പൊങ്കാല പ്രമാണിച്ച് താത്കാലിക വെൻഡിംഗ് പോയിന്റ് സജ്ജമാക്കി.
ആറ്റുകാലിൽ രണ്ടും എം എസ് കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്കൂൾ പരിസരപ്രദേശങ്ങളിലും ഫയർഹൈഡ്രന്റുകൾ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 24, 25 തീയതികളിൽ കുടിവെള്ള സംബന്ധമായ മേൽനോട്ടത്തിനും അടിയന്തര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗർ, വെള്ളയമ്പലം, കവടിയാർ , പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അസി.എൻജിനീയർ അടങ്ങുന്ന സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
പരാതികൾക്കും അന്വേഷണങ്ങൾക്കുമായി വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916-ൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. 2.30-നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൊങ്കാലയുടെ തലേദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് ഏകോപന ചുമതല. വിവിധ ടീമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിച്ചു വരുന്നു.
ഫെബ്രുവരി 26 വരെ ഈ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്രപരിസരത്ത് ഒരു മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക