ബിജെപിക്കും കേന്ദ്രസർക്കാറിനും എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം വീണ്ടും കടുപ്പിക്കാൻ തീരുമാനം. ഇതിനായി സംയുക്ത കിസാൻ മോർച്ച( എസ് കെ എം) സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ രാംലീല മൈതാനത്ത് 2024 മാർച്ച് 14ന് കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് തൊഴിലാളി- കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എസ് കെ എം ദേശീയ കോർഡിനേഷൻ ജനറൽ ബോഡിയുടെ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. യോഗത്തിനുശേഷം എസ് കെ എം നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ സമരം ചെയ്യുന്ന കർഷകരെ വേട്ടയാടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജയ് എന്നിവർ രാജിവെക്കണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കൊലപാതകത്തിന്റെ കാരണക്കാരായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതിനൊപ്പം ഒരു കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എസ് കെ എം ആവശ്യപ്പെട്ടു.
കർഷക അടിച്ചമർത്തലിലും യുവകർഷകന്റെ കൊലപാതകത്തിലും പ്രതിഷേധിച്ച് ഇന്ന് സംഘടനയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ കരിദിനാചരണം നടക്കുകയാണ്. ഇതുകൂടാതെ ഇന്ത്യ ലോക വ്യാപാര സംഘടനയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 26ന് ക്വിറ്റ് ഡബ്ലിയുടിഒ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്താകെയുള്ള കർഷക സംഘടനകളും ആയി വിഷയാധിഷ്ഠിത ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കളായ ഹന്നൻ മൊള്ള, ജോഗിന്ദർ സിംഗ് ഉഗ്രഹൻ, ബൽബിർ സിംഗ് രാജെ വാൾ, യുദ്ധവീർ സിംഗ്, ദർശൻ പാൽ, രമീന്ദർ പട്യാല എന്നിവരടങ്ങുന്ന ആറംഗ സമിതിക്കും എസ് കെ എം രൂപം നൽകിയിട്ടുണ്ട്.
ഇതുകൂടാതെ ദേശീയ സംസ്ഥാനപാതകളിൽ ട്രാക്ടർ റാലികൾ സംഘടിപ്പിക്കുകയും മാർച്ച് 14ന് നടക്കുന്ന മഹാപഞ്ചായത്തിന് മുന്നോടിയായി രാജഭവനുകളിലേക്ക് പദയാത്രകൾ സംഘടിപ്പിക്കാനും എസ് കെ എം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക