ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി വീട്ടിൽ പ്രസവം നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട ഷമീറക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ഷിഹാബുദ്ദീനെയാണ് എറണാകുളത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവം നടത്തിയതിനെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്ന് ഇവരുടെ ഭർത്താവ് പൂന്തുറ പള്ളി തെരുവിൽ നയാസിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ തിരുമ്മിറ്റക്കോട് പുത്തൻ പിടിക ഷമീറ ബീവിയും കുഞ്ഞുമാണ് നേമം കാരയ്ക്ക മണ്ഡപത്തുള്ള വാടകവീട്ടിൽ പ്രസവത്തിനിടെ മരണപ്പെട്ടത്.
ഭർത്താവ് നയാസ് ഷമീറക്ക് അക്യുപങ്ചർ ചികിത്സയാണ് താൻ നൽകിയത് എന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രസവ സമയത്ത് നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് ഷമീറക്ക് ഒപ്പം ഉണ്ടായിരുന്നത്. നയാസിന്റെ ആദ്യ ഭാര്യയുടെ മകൾ അക്യുപങ്ചർ വിദ്യാർത്ഥിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ശേഷം വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യപ്രവർത്തകരും അറിയിച്ചിരുന്നു.
മരണപ്പെട്ട ഷമീറയുടെ നാലാമത്തെ പ്രസവം ആണിത്. നേരത്തെ നടന്ന മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണ് മരണമെന്ന് വ്യക്തമാകുന്നതായി പോലീസ് അറിയിച്ചു. ഇപ്പോൾ പിടിയിൽ ആയ പ്രതികളെ കൂടാതെ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകും എന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക