കോഴിക്കോട്: എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നു മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.
എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവില്‍ കോഴിക്കോട്ടു നിന്നു ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതും കോഴിക്കോട്ടു നിന്നാണ്.
അതേസമയം, യുഎഇക്കും ഇന്ത്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാം. ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് കാരിയർ എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ചയാണ് കമ്പനി എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്.
ഇതിലൂടെ എക്സ്പ്രസ് ചെക്ക്-ഇൻ യാത്രക്കാർക്ക് കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാനാവുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ കോംപ്ലിമെൻ്ററി +3 കിലോ ക്യാബിൻ ബാഗേജ് അലവൻസും കിട്ടുമെന്നും എയർഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിംഗ് പറഞ്ഞു. എയർലൈന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ കിട്ടും.
ലഗേജ് ഇല്ലാതെ എത്തുന്ന യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ അതിവേഗം ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക