സംസ്ഥാനത്ത് മണൽവാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മണൽ വാരുന്നതിനായി ആദ്യം മലപ്പുറത്ത് അനുമതി നൽകുമെന്നും 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. മണൽവാരൽ നടത്തുന്നതിനായി സംസ്ഥാനത്തെ 32 നദികളിൽ സാൻഡ് ഓഡിറ്റിംഗ് നടത്തിയതായും കടലുണ്ടി, ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
സാന്റ് ഓഡിറ്റിംഗിൽ 8 ജില്ലകളിൽ ഒന്നേ മുക്കാൽ കോടിയോളം മെട്രിക് മണൽ ഖനനം ചെയ്യാമെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, കൊല്ലം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ 32 നദികളിൽ നടത്തിയ ഓഡിറ്റിങ്ങിൽ മണൽ ഖനന സാധ്യതയുതായി കണ്ടെത്തി. മലപ്പുറം ജില്ലയിൽ ഖനന സാധ്യതയുള്ളതായി കണ്ടെത്തിയ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ച് മാസത്തോടെ മണൽവാരൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണൽ വാരൽ നടത്തുന്നതോടെ 200 കോടിയോളം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാധ്യതയില്ല എന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. നദികളിൽ നിന്നും മണൽവാരി ലേലം ചെയ്യാനുള്ള ചുമതല നൽകുന്നതിനായി ജില്ലാ സമിതിക്ക് കീഴിൽ ഓരോ നദികളും ആയി ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്ക് രൂപം നൽകും.
ജില്ലാതല സമിതികളിൽ കളക്ടർ അധ്യക്ഷൻ ആവുകയും പരിസ്ഥിതി, തൊഴിലാളി സംഘടന പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരെ അംഗങ്ങൾ ആക്കുകയും ചെയ്യും. നദികൾ സംരക്ഷിക്കുന്നതോടൊപ്പം മണൽ ക്ഷാമത്തിനും ഒരു പരിധി വരെ പരിഹാരം കാണുന്നതിന് ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക