ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ വിതരണം മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു.
40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്റെ ഗുണം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇവ. വെള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് ഗുണഫലം ഉണ്ടാവുക. ഡിസംബർ 28 നും ജനുവരി 6 നും ഇടയിൽ നടന്ന പ്രജാപാലനത്തിൽ അപേക്ഷിച്ചവരാണ് റീഫില്ലിന് 500 രൂപ നിരക്കിൽ എൽപിജി ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി സിലിണ്ടർ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകള്‍ നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക . പ്രജാപാലന പോർട്ടൽ വഴിയാണ് സിലിണ്ടർ വിതരണത്തിന് ക്രമീകരണം നടത്തുന്നത്.
സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി തുടങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രതിമാസം ആവശ്യമായ തുക മുൻകൂറായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) കൈമാറും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. ആനുകൂല്യം ലഭിക്കുന്നതിന് തങ്ങളെ സമീപിക്കുന്ന ഗുണഭോക്താക്കളുടെ രജിസ്ട്രേഷനും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള കൗണ്ടറുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക