ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുവരാജ് സിങ്. താൻ ഗുരുദാസ് പൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. തന്റെ ഫൗണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ് പറഞ്ഞു. ഗുരുദാസ് പൂരിൽ സണ്ണി ഡിയോളിന് പകരം യുവരാജ് സിങ് ബിജെപി സ്ഥാനാർഥി ആകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
‘ഗുരുദാസ്പൂരിൽ നിന്ന് ഞാൻ മത്സരിക്കുന്നില്ല. മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം. എന്റെ ഫൗണ്ടേനിലൂടെ ഞാൻ അത് തുടരുന്നു. നമ്മളാൽ കഴിയുന്ന വിധം ഈ ലോകത്ത് മാറ്റം കൊണ്ടുവരാൻ നമുക്ക് പ്രയത്നിക്കാം’- യുവരാജ് എക്സിൽ കുറിച്ചു.
Contrary to media reports, I'm not contesting elections from Gurdaspur. My passion lies in supporting and helping people in various capacities, and I will continue to do so through my foundation @YOUWECAN. Let's continue making a difference together to the best of our abilities❤️
— Yuvraj Singh (@YUVSTRONG12) March 1, 2024
നിതിൻ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഗുരുദാസ്പൂരിൽ നിലവിലെ എം പിയായ നടൻ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് യുവരാജ് സിംഗിനെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്ത്യന്‍ മുൻ താരം ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പഞ്ചാബ് നിയമസഭയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം. 2022ൽ ആകെയുള്ള 117 സീറ്റിൽ 92ഉം നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിൽ വന്നത്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക