ദക്ഷിണേന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരം എന്ന ഖ്യാതി സ്വന്തമാക്കി കൊച്ചി. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിൽ കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനം വന്നതോടെ വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ നഗരമായി കൊച്ചി മാറി.
ലോകാരോഗ്യ സംഘടന നടത്തിയ ലീഡർഷിപ്പ് സമ്മിറ്റിൽ കൊച്ചി നഗരം വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾ വിശദീകരിക്കുന്നതിനായി കൊച്ചി മേയർ എം അനിൽകുമാർ കഴിഞ്ഞ ജൂണിൽ പങ്കെടുത്തിരുന്നു. സമ്മിറ്റിൽ അദ്ദേഹം നടത്തിയ അവതരണവും വയോജന സൗഹൃദ നഗരം എന്ന പദവി കൊച്ചിക്ക് ലഭിക്കുന്നതിൽ പ്രധാന ഘടകമായി മാറി.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി മാജിക്സ് എന്ന സംഘടന, ഐ എം എ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നൂതന പദ്ധതികളും പരിപാടികളും ഈ കാലയളവിൽ നഗരസഭ നടപ്പിലാക്കിയതായും മേയർ എം അനിൽകുമാർ പറഞ്ഞു.
മുതിർന്നവരുടെ സാമൂഹിക ജീവിതത്തിനുതകുന്ന സൗകര്യങ്ങൾ ഒരുക്കുക, വയോജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക, നൂതന സാങ്കേതികവിദ്യയിൽ കോളേജുകളുമായി സഹകരിച്ച് വയോജനങ്ങൾക്ക് പരിശീലനം നൽകുക, വയോജനങ്ങൾക്ക് മാത്രമായുള്ള സീനിയർ ടാക്സി സർവീസ്, മാതൃക സായംപ്രഭ പകൽവീട്, പൊതു ഇടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക തുടങ്ങി നിരവധി പദ്ധതികളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക