ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെയും പ്രധാനമന്ത്രിയുടെയും അടക്കം നൂറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക.
നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ് അടക്കമുള്ളവരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ ഉണ്ടാകും. അക്ഷയ് കുമാര്‍, കങ്കണ റണാവത്ത് അടക്കം സിനിമകായിക മേഖലകളില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥികളാകും.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനുമാണ് സാധ്യത. ആറ്റിങ്ങലില്‍ വി മുരളീധരന്, തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാര്‍ എന്നിവര്‍ മത്സരിക്കും. കോഴിക്കോട് എം ടി രമേശിന്റെ പേരിനാണ് പ്രാമുഖ്യം. മലപ്പുറത്ത് എ പി അബ്ദുള്ളകുട്ടിക്കാണ് സാധ്യത.
അതേസമയം സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രി ബിജെപിയുടെ ഉന്നതതലയോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് അതിന്റെ ഭാഗമായിട്ടാണ് ഉന്നത നേതാക്കളുടെ യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രി മോദി, അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക വിശദമായി വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബി.ജെ.പിയിൽ അഭിപ്രായ ഭിന്നത ശക്തമാണ്. എന്നാൽ കൈസർ ഗഞ്ച് ലോക്സഭാ മണ്ഢലത്തിൽ ഏറെ സ്വാധീനമുള്ള ബ്രിജ് ഭൂഷനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക