തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍. ചൂട് മൂലം ജീവികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരാതിരിക്കാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനുമാണ് ശ്രമം. ഷവറിലെ കുളി, ചൂടകറ്റാന്‍ ഫാന്‍, തണുപ്പുള്ള ഭക്ഷണം എന്നിവയാണ് മൃഗശാലകളില്‍ പുതുതായി ഒരുക്കിയിരിക്കുന്നത്.
എല്ലാ കൂടുകളിലും ഫാന്‍ ഒരുക്കിയിട്ടുണ്ട്. മാംസഭുക്കുകള്‍ക്ക് ചിക്കന്‍ പകരം ബീഫ് നല്‍കും. പക്ഷികള്‍ക്ക് ഫ്രൂട്ട് സലാഡും ഒപ്പം വൈറ്റമിന്‍സും മിനറല്‍സും നല്‍കും. കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കും കുളിക്കാന്‍ ഷവറും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിലാണ് കുളി. മ്ളാവിന് ചെളിയും വെള്ളവും നിറച്ച കുളവും ചൂട് പ്രശ്നമായ പാമ്പുകള്‍ക്ക് ഫാനും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ മാറ്റം വന്നത് ഹിമാലയൻ കരടിക്കൾക്കാണ്. ചൂട് കൂടിയതോടെ ഒരു ദിവസത്തെ കുളി രണ്ടുനേരമാക്കി. രാവിലെ തണ്ണിമത്തൻ, ആപ്പിൾ, മുന്തിരി, മാതളം, ഓറഞ്ച്, ഏത്തപ്പഴം തുടങ്ങിയ പഴങ്ങളും പച്ചക്കറികളും അതിനു ശേഷം ചോറും ബ്രെഡും തേനും മുട്ടയുമടങ്ങുന്ന ഭക്ഷണവുമാണ് കഴിക്കുന്നത്. വേനൽ കടുത്തതോടെ ഇതിനു പുറമേ ഉച്ചയ്ക്ക് രണ്ടുമണിക്ക് പഴങ്ങൾ തണുപ്പിച്ച് ഐസ് ബ്ലോക്കാക്കി നൽകുന്നുണ്ട്.
പക്ഷികള്‍ക്ക് പഴങ്ങള്‍ക്കൊപ്പം പച്ചക്കറികളും നല്‍കും. കാബേജ്, കാരറ്റ്, പയറുവര്‍ഗങ്ങള്‍, പപ്പായ, മുന്തിരി, ആപ്പിള്‍, ഓറഞ്ച് എന്നിവ ചേര്‍ത്ത ഫ്രൂട്ട് സലാഡും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക