ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ആളുകളെയും പരിഗണിക്കുന്നതാവും ഇത്തവണത്തെ ബജറ്റ്. രാമരാജ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും എ.എ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ വട്ടം രാമരാജ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ബജറ്റാണ്. എ.എ.പി സർക്കാർ അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷത്തിൽ രാമരാജ്യത്തിന്റെ തത്വങ്ങൾക്കനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബജറ്റിൽ അവസരമുണ്ടാകുമെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ രാമരാജ്യം എന്ന ആശയത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എ.എ.പി സർക്കാർ രാമരാജ്യത്തിന്റെ 10 തത്വങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ആളുകൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സൗജന്യ വൈദ്യുതി, വെള്ളം എന്നിവ നൽകുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
അനധികൃത കോളനികളിലെ വിവിധ പദ്ധതികൾക്കായി 1000 കോടി രൂപ ബജറ്റിൽ നീക്കിവെക്കുമെന്നാണ് റിപ്പോർട്ട്. ഡഹിയിൽ 1,800 അനധികൃത കോളനികളുണ്ടെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ ജനസംഖ്യയുടെ 30 ശതമാനവും ഇത്തരം കോളനികളിലാണ് താമസിക്കുന്നത്. കോളനികളിലെ റോഡുകളും ജലവിതരണ സംവിധാനങ്ങളും വർധിപ്പിക്കാനാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക