അബുദബി: കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി എമിറേറ്റിൽ ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിറിൽ സന്ദർശകരുടെ വൻ തിരക്ക്. ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 65,000 പേർ സന്ദർശനം നടത്തി. രാവിലെ 40000ത്തിലധികം സന്ദര്‍ശകരും, വൈകുന്നേരത്തോടെ 25000 പേരുമാണ് ക്ഷേത്രം സന്ദർശിക്കാൻ എത്തിയത്. വൻ ജനത്തിരക്കാണ് ഉള്ളത്.
2000 പേരുടെ സംഘങ്ങളായി ക്യൂ നിന്നാണ് ആളുകൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്. മാര്‍ച്ച് ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്സ് ഹിന്ദുമന്ദിർ. സന്ദർശനത്തിനെത്തിയ ആളുകൾ ബാപ്സ് ക്ഷേത്രത്തിന്റെ മാനേജ്മെന്റിനേയും ക്ഷേത്ര ജീവനക്കാരെയും പ്രശംസിച്ചു.
ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ വരുന്ന സ്ഥലത്ത് പണികഴിപ്പിച്ച അബുദബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്.
ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന് സന്‍സ്ത’ ആണ് ക്ഷേത്രത്തിന്റെ നിർമ്മാണം. അബു മുറൈഖയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക