കെഎസ്യുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനത്തേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കെ എസ് യു വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
കെഎസ്യുവിന്റെ വയനാട് ജില്ലാ പ്രസിഡണ്ട് ഗൗതം ഗോകുൽദാസ് സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് നടത്തിവന്നിരുന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി എന്നിവർ സെക്രട്ടറിയേറ്റിന മുൻപിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.
സിദ്ധാർത്ഥത്തിന്റെ മരണത്തിന് ഉത്തരവാദിയായ ഡീൻ എം കെ നാരായണനെ പുറത്താക്കി കേസിൽ പ്രതി ചേർക്കുക, എസ്എഫ്ഐ അരുംകൊല സിദ്ധാർത്ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചുവിടുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്യു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് എന്ന് കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക