കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് വേണ്ടെന്ന നിർദ്ദേശവുമായി വൈസ് ചാൻസിലർ. കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും വൈസ് ചാൻസിലർ ഉത്തരവിറക്കി.
സർവ്വകലാശാല റജിസ്ട്രാർ മുഖേനയാണ് ഔദ്യോഗികമായി ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പേര് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് വി സി രജിസ്ട്രാറോഡ് വിശദീകരണം തേടുകയും രജിസ്ട്രാർ സ്റ്റുഡന്റ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും സംഭവത്തിൽ വിശദീകരണം തേടിയതിനു ശേഷം കലോത്സവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കുകയായിരുന്നു.
പേര് ഒഴിവാക്കുന്നതിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് വിസിയുടെ നടപടി. ‘ഇൻതിഹാദ്’ എന്ന പദം ഹമാസ് -ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള പദമാണെന്നും കലോത്സവത്തിന് പേരായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
കേസിൽ ഇടപെട്ട ഹൈക്കോടതി ഗവർണർ, കേരള സർവകലാശാല വൈസ് ചാൻസിലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് വിസിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക