കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടിയുമായി വൈസ് ചാന്‍സലര്‍. ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്ഡന് ഡോ. കാന്തനാഥിനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന് തള്ളിയിരുന്നു.
ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിശദീകരണം നല്‍കിയത്. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എം കെ നാരായണന്റെ വിശദീകരണം.
സിദ്ധാര്ത്ഥന് ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടു. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയി. അതിന് ശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും ഡീന്‍ നല്കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അസിസ്റ്റന്റ് വാര്‍ഡന്റെ വിശദീകരണം. വിവരം അറിഞ്ഞ ഉടനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും വിശദീകരണത്തില്‍ ഉണ്ട്.
അതേസമയം, മകന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ നിയമോപദേശം തേടിയെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. കുറ്റപത്രത്തിൽ എന്തൊക്കെ കുറ്റങ്ങൾ ചുമത്തും എന്നത് അനുസരിച്ചായിരിക്കും തീരുമാനം.
പൊലീസ് അന്വേഷിച്ചാൽ പ്രതികൾ രക്ഷപെടും എന്നാണ് കരുതുന്നതെന്നും ജയപ്രകാശ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വെറ്ററിനറി സർവകലാശാല അഞ്ചുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ പത്താം തീയതി വരെ റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടറുടെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക