നടൻ ശരത് കുമാറിന്റെ പാർട്ടി അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ തുടങ്ങിയവർ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാർ സഖ്യം പ്രസ്താവിച്ചത്.
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ ശരത്കുമാറിനെ സ്വഗതം ചെയ്യുന്നതായി അറിയിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.വരുന്ന തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് തമിഴ്നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സമത്വ മക്കൾ കക്ഷി സ്ഥാപക പ്രസിഡൻ്റ് ശരത്കുമാർ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. തമിഴ്നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്.
ശരത് കുമാർ ബി.ജെ.പിയുമായി സഖ്യചർച്ചകൾ നടത്തുകയാണെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. മോദിയെ പ്രകീർത്തിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ‘ലോകം ഇന്ന് ഇന്ത്യയെ കൂടുതൽ പ്രാധാന്യത്തോടെ കാണുന്നതിന് കാരണക്കാരൻ മോദിയാണ്. ലോകത്തിന് മുന്നിൽ പുതിയ ഇന്ത്യയെ സൃഷ്ടിച്ചത് മോദിയാണ്’ എന്നായിരുന്നു വാക്കുകൾ.
2007ലാണ് ശരത് കുമാർ എ.ഐ.എ.ഡി.എം.കെ വിട്ട് ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി രൂപീകരിക്കുന്നത്. 1996ൽ ഡി.എം.കെയിലൂടെയാണ് നടന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി തിരുനെൽവേലി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അതിനുശേഷം 2001ൽ ഡി.എം.കെയുടെ രാജ്യസഭാംഗമായി.
2006ൽ ശരത്കുമാർ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നു. ഭാര്യ രാധികയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2007ൽ പാർട്ടി വിട്ട് സമത്വ മക്കൾ കക്ഷി രൂപീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക